26 May 2009

തൊടുപുഴയിലെ ഒത്തുചേരൽ | Thodupuzha Blog Meet

ബൂലോകത്തിൽ എത്തിയമുതൽ ഉള്ള ഒരു ആഗ്രഹമായിരുന്നു ഇവിടെയുള്ള ചിലരെയെങ്കിലും നേരിൽ കാണണം എന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ചിലരെയെല്ലാം ഓർക്കുട്ടിലൂടെയും, ചാറ്റിലൂടെയും പരിചയപ്പെട്ടെങ്കിലും നേരിൽ കണ്ടത് വിരലെണ്ണവുന്ന ചിലരെ മാത്രം. കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ബ്ലോഗർമാരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടുമാസം മുൻപ് ഹരീഷ്‌ചേട്ടൻ വിളിച്ചു പറഞ്ഞത്. ബ്ലോഗിൽ വരുന്നതിനും മുൻപേതന്നെ ഹരീഷ്‌ചേട്ടനെ പരിചയപ്പെട്ടിരുന്നു. അതിനു ശേഷം പലപ്പോഴും തൊടുപുഴയിൽ പോയിട്ടുമുണ്ട് എന്നാലും ഹരീഷ്‌ചേട്ടനെ നേരിട്ടുകാണാൻ സാധിച്ചിരുന്നില്ല. ഈ വിവരം ഹരീഷ്‌ചേട്ടൻ പറഞ്ഞപ്പോഴെ വളരെ സന്തോഷമായി. കുറച്ചുപേരെ നേരിൽ കാണാമല്ലൊ. എന്നാൽ വിവാഹത്തിരക്കുകൾ മൂലം ഇതിനെപറ്റി ഒന്നും അറിയാൽ സാധിച്ചില്ല. സത്യം പറഞ്ഞാൽ കഴിഞ്ഞ മൂന്നു മാസമായി ബൂലോകത്തേയ്ക്കു തന്നെ കടന്നിട്ടില്ല. അങ്ങനെ കല്ല്യാണവും വിരുന്നുമായി നടക്കുന്നതിനിടയിൽ ഒരു ദിവസം ഓർക്കുട്ടിൽ കയറിയപ്പോൾ ഹരീഷേട്ടന്റെ ഒരു സ്ക്രാപ്. തൊടുപുഴയിൽ ബ്ലോഗ് മീറ്റ് നടക്കാൻ പോവുന്നു. വലിയ സന്തോഷം തോന്നി. എനിക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സമയത്താണ്. തീർച്ചയായും ഞാനും എത്തുമെന്ന് ഹരീഷേട്ടനെ അറിയിച്ചു. ഒരാഴ്ചമുൻപ് കൂടി ഹരീഷ്‌ചേട്ടൻ വിളിച്ച് മീറ്റിന്റെ കാര്യം ഓർമ്മിപ്പിച്ചു.

തൊടുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംഗമം. പത്തുമണിയ്ക്കു പരിപാടി തുടങ്ങുന്നതിനു മുൻപുതന്നെ എത്തണം എന്നു കരുതിയതാണ്. എന്നാൽ ഈ ആഴ്ച നല്ല ജോലിത്തിരക്കും കുറേയാത്രകളും ഉണ്ടായിരുന്നതിനാൽ എഴുന്നേൽക്കാൻ അല്പം വൈകി. വീട്ടിൽ നിന്നും പുറപ്പെട്ട് തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ലതിചേച്ചിയുടെ ഫോൺ വന്നു. അപ്പോൾ സമയം പത്തു മണി കഴിഞ്ഞിരുന്നു. അവിടെ കുറച്ചു പേർ എത്തിയിരിക്കുന്നു. എനിക്ക് അതോടെ ആധിയായി. ഞാൻ അവിടെ എത്തുമ്പോഴേക്കും പരിപാടികൾ എല്ലാം കഴിയുമോ? ആധിയോടെ ഞാൻ യാത്ര തുടർന്നു. സമയം പതിനൊന്നര ആവുന്നു വീണ്ടും ഫോൺ. ഇത്തവണ ഹരീഷ്‌ചേട്ടനാണ്. ഞാൻ അപ്പോൾ തൊടുപുഴയ്ക്ക് മൂന്നു കിലോമീറ്റർ മുൻപ് എത്തിയിരുന്നു. പത്തുമിനിട്ടിനുള്ളിൽ ഞാൻ ഹാളിൽ എത്തി. മുകളിലെയ്ക്കുള്ള പടികൾ കയറുമ്പോൾ മുൻപിൽ ഒരാൾ നിൽക്കുന്നു. ഹാൾ മുകളിലാണോ? ഞാൻ ചോദിച്ചു. അതെ ആരാ പരിചയപ്പെട്ടിട്ട് പോകാം. അതായിരുന്നു മറുപടി. ഞാൻ മണികണ്ഠൻ. ഞാൻ പറഞ്ഞു. പക്ഷെ മറുഭാഗത്തുനിന്നുള്ള മറുപടി എന്നെ ഞെട്ടിച്ചു. ഹലോ ഞാൻ ചാണക്യൻ. ചാണക്യന്റെ പല പോസ്റ്റുകളും ഞാൻ വായിച്ചിട്ടുണ്ട്. ആ കണ്ണുകൾക്ക് പുറകിലെ മനുഷ്യനെ കാണണമെന്നും ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ അതിങ്ങനെ പെട്ടന്ന് സാധിക്കും എന്ന് ഞാൻ കരുതിയില്ല. പിന്നെ ഓരോ പരിചയപ്പെടലും പല പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു. ബൂലോകത്ത് നേരിട്ടു കണ്ടിട്ടുള്ളവരിൽ അവിടെ ഉണ്ടായിരുന്നത് മനോജേട്ടനും, ലതിചേച്ചിയും മാത്രം. ബാക്കി എല്ലാവരേയും ആദ്യമായി കാണുകയായിരുന്നു. ഞാൻ ഹാളിൽ കയറുമ്പോൾ പരിചയമുള്ള ഒരു ശബ്ദം മൈക്കിലൂടെ കേൾക്കാം. പക്ഷേ മനോജേട്ടനെ കാണുന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും ആളുകൾ. എന്തോ ഗഹനമായ ചർച്ചയാണ്. അപ്പോൾ അല്പം മാറി ഓർക്കുട്ടിൽ കണ്ട് പരിചമുള്ള ഒരു ചിത്രത്തോട് സാമ്യമുള്ള ഒരാൾ .ഞാൻ അടുത്തുചെന്നു ചോദിച്ചു അനിൽ സർ അല്ലെ. ഞാൻ സമാന്തരൻ ഇതു പോലെ താടിയുള്ള ഒരാൾ അവിടെ ഉണ്ട് അതാണ് അനിൽ. ആദ്യത്തെ ഊഹം തെറ്റിയതിൽ അല്പം ചമ്മൽ മുഖത്തു വന്നു. അത് അദ്ദേഹം ശ്രദ്ധിച്ചോ എന്നറിയില്ല. അദ്ദേഹത്തിന്റെ അടുത്തുതന്നെ നിന്നിരുന്ന പാവത്താനെയും പരിചയപ്പെട്ടു.
അപ്പോഴും അവിടെ ചർച്ച തുടരുകയായിരുന്നു. ഓരോരുത്തരെയായി പരിചയപ്പെട്ടു. ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന മുരളിക, ധനേഷ്, പാവത്താൻ, പിള്ളേച്ചൻ, ശിവ, മണി ഷാരത്ത്. ഈ സമയം സരികയും, ഹരീഷേട്ടനും, അനിലേട്ടനും ചിത്രങ്ങൾ അപ്പോൾ തന്നെ ഓൺലൈനിൽ അയക്കുന്നു തിരക്കിലായിരുന്നു.


വീണ്ടും ഒരുവട്ടം കൂടി വട്ടത്തിൽ ഇട്ടിരുന്നു കസേരകളിൽ എല്ലാവരും ഇരുന്നു. ബ്ലോഗ് സംഗമത്തെ കൂടുതൽ അർത്ഥവത്താക്കാൻ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും, ബ്ലോഗ് എന്ന മാദ്ധ്യമത്തെ കൂടുതൽ ക്രിയാത്മകമായി എടുക്കേണ്ടതിന്റെ ആവശ്യകതയും ആയിരുന്നു ചർച്ചാവിഷയങ്ങൾ. തുടർന്ന് കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു.

അതു കഴിയാറായപ്പോഴേയ്ക്കും ഉച്ചഭക്ഷണം എത്തി. അന്ന വിചാരം മുന്നവിചാരം എന്നാണല്ലൊ. നമുക്കു ഭക്ഷണം കഴിക്കാം എന്നായി ലതിചേച്ചി. പ്രധാന വിഭവം ബിരിയാണിയായിരുന്നു. അതു കഴിക്കാത്തവർക്ക് സാമ്പാറും. അവിയലും, തോരനും, മോരും എല്ലാം ഉള്ള ഒന്നാംതരം ഊണും ഹരീഷേട്ടൻ ഒരുക്കിയിരുന്നു. അതിനു ശേഷം ഓരൊ ഐസ്ക്രീമും. വൈകിയെത്തിയതു കൊണ്ടും പലരേയും പരിചയപ്പെടാൻ ബാക്കി ഉള്ളതുകൊണ്ടും ഭക്ഷണം രണ്ടാമത്തെ ട്രിപ്പിലാക്കം എന്ന് ഞാൻ തീരുമാനിച്ചു.

ബാബുരാജ്, ചാർവാകൻ, ശാരങ്ഗധരൻ, എഴുത്തുകാരി, സോജൻ, സുനിൽ കൃഷ്ണ, വിനയ, വഹബ്, നാട്ടുകാരൻ, പ്രിയ, കാന്താരിചേച്ചി അങ്ങനെ ഓരോരുത്തരെയായി ഭക്ഷണം കഴിക്കുന്നിടത്തുചെന്നു പരിചപ്പെട്ടു. അതിനിടയാണ് ഏറ്റവും വലിയ അബദ്ധം പറ്റിയത്. ഊണുകഴിച്ചു കൊണ്ടിരുന്ന അല്പം പ്രായം ചെന്ന സ്ത്രീയുടെ അടുത്തുചെന്നു ഞാൻ എന്റെ പരിചയപ്പെടൽ വാചകം ആവർത്തിച്ചു. ഞാൻ മണികണ്ഠൻ. ഈ പേരിൽ തന്നെ ചില ബ്ലോഗുകൾ എഴുതുന്നു. എന്താണ് ചേച്ചിയുടെ പേര്? ഏതു പേരിൽ ആണ് ബ്ലോഗ് എഴുതുന്നത്. മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ഞാൻ ഹരീഷിന്റെ അമ്മയാണ്. വൈകിയെത്തിയതിന്റെ ഏറ്റവും വലിയ ശിക്ഷ. അപ്പോൽ തന്നെ അമ്മയോടു ക്ഷമപറഞ്ഞ് തടിയൂരി.
ഭക്ഷണം കഴിഞ്ഞശേഷം ഞങ്ങൾ “യാത്രയിൽ” തൊമ്മൻ‌കുത്തിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. അടുത്തു ഇറങ്ങിയ വെറുതെ ഒരു ഭാര്യ എന്നചിത്രത്തിൽ ജയറാമും സംഘവും വിനോദയാത്ര പോയ ബസ്സാണിതെന്നു ഹരീഷേട്ടൻ പറഞ്ഞു. നാട്ടുകാരന്റെ സ്ഥലവിവരണങ്ങളോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. മുതലക്കൂടം പള്ളി. ഹെയർ പിൻ വളവുകൾ, ഐപ്പുചേട്ടൻ, ചേട്ടന്റെ ഡ്രൈവിങ് മികവിൽ ആകൃഷ്ടയായി ചേട്ടനോടൊപ്പം നാടുവിട്ട പത്താം ക്ലാസുകാരി, വെറുതെ ഒരു ഭാര്യ ചിത്രീകരിച്ച വീട് അങ്ങനെ എല്ലാം “നാട്ടുകാരൻ” സരസമായിതന്നെ പരിചയപ്പെടുത്തി.
തൊമ്മൻ‌കുത്തിൽ എത്താറായപ്പോൾ വീണ്ടും ഹരീഷേട്ടൻ ഞങ്ങളെ തൊമ്മൻ‌കുത്തിൻലെ അപകടത്തെപ്പറ്റി ഓർമ്മപ്പെടുത്തി. ധാരാളം കുഴികളും അടിയൊഴുക്കും ഉള്ള സ്ഥലമാണ് അതുകൊണ്ട് ആരും വെള്ളത്തിൽ ഇറങ്ങരുത്. തുടർന്ന് തൊമ്മൻ കുത്തിന് ആ പേരുവന്ന ചരിത്രവും നാട്ടുകാരൻ തന്നെ പറഞ്ഞുതന്നു.
അങ്ങനെ ഞങ്ങൾ തൊമ്മൻ‌കുത്തിൽ എത്തി. വണ്ടിയിൽ നിന്നിറങ്ങി നടത്തം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതുമൂലം അല്പം ശക്തമായിതന്നെ വെള്ളം ഒഴുന്നുണ്ട്.
ടിക്കറ്റെടുത്ത് അകത്തു കടന്നാൽ ആദ്യം കാണുന്നത് തൊമ്മൻ‌കുത്തിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ അറിയിപ്പാണ്. അവിടെ നിന്നും പതിമൂന്നു കിലോമീറ്റർ അകലെയാണ് ഈ ആറിന്റെ ഉത്ഭവസ്ഥാനം. കാളിയാർ ആണ് ഇതെന്നാണ് എന്റെ ഓർമ്മ. എന്തായാലും അത്രയും നടക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ലായിരുന്നു.

കാടിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങൾ പതുക്കെ നടത്തം തുടങ്ങി. നല്ല മഴക്കാറുണ്ടായിരുന്നെങ്കിലും ഞങ്ങൾ മടങ്ങുന്നതുവരെ മഴ പെയ്തില്ല. അത് ഒരു വലിയ ഭാഗ്യമായി.
ഉരുളൻ കല്ലുകളിൽ തട്ടിവീഴാതെ സൂക്ഷിച്ച് അങ്ങനെ മുൻപോട്ട്.
ഇടയ്ക്ക് ചെറിയ ശക്തിയായി ഒഴുകുന്ന ആറിന്റെ ഭംഗിയും, ചെറിയ വെള്ളച്ചാട്ടങ്ങളും എല്ലാം സന്തോഷം പ്രദമായിരുന്നു. മനസ്സിനു ശാന്തി നൽകുന്ന നല്ല ഒരു അന്തരീക്ഷം.
ചെറിയ വെള്ളക്കെട്ടുകളും, പാറക്കൂട്ടങ്ങളും ശ്രദ്ധാപൂർവ്വം കടന്ന് മുൻപോട്ട്........

മുൻപോട്ട്.......
അങ്ങനെ ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. വളരെ മനോഹരമായ ഒരു ദൃശ്യം. ഹരീഷ്‌ചേട്ടന്റെ മുന്നറിയിപ്പ് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഒരല്പം നേരം ആ വെള്ളത്തിൽ ഇറങ്ങിക്കിടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.
അവിടെ കുറച്ചു നേരം ചിലവൊഴിച്ചു. എല്ലാവരും ചേർന്ന് രണ്ടു ചിത്രങ്ങൾ എടുത്തു. അതു ഹരീഷ്‌ചേട്ടന്റെ ബ്ലോഗിൽ കാണാം.

ശക്തമായ ചാട്ടത്തിനുശേഷം ശാന്തമായി ഒഴുകുന്ന കാളിയാർ. ഈ കാഴ്ചകളിൽ നിന്നും പെട്ടന്ന് തിരിച്ചുവരാൻ തോന്നിയില്ല. പക്ഷെ മഴയുടെ നല്ല ലക്ഷണം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. അതുകൊണ്ട് മടക്കയാത്ര ആരംഭിച്ചു.
തിരികെ യാത്രയിലേയ്ക്ക്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച തൊമ്മൻ‌കുത്തിലേയ്ക്ക് ഇനിയും എപ്പോഴെങ്കിലും മടങ്ങി ചെല്ലണം എന്ന് ആഗ്രഹത്തോടെ മടക്കം.
ലതിചേച്ചിയുടെയും, വിനയ മാഡത്തിന്റേയും കവിതകളും സുനിൽ കൃഷ്ണന്റെ നാടകഗാനവും മുരളികയുടെ കമന്റുകളും കണ്ണന്റെ സുകുമാർ അഴീക്കോടും എല്ലാം ഞങ്ങളുടെ മടക്കയാത്ര സന്തോഷകരമാക്കി. തിരിച്ച് ഹാളിൽ എത്തിയപ്പോൾ കപ്പയും മുളകുചമ്മന്തിയുമായി ഹരീഷേട്ടന്റെ ബെറ്റാലിയൻ റെഡി. ബ്ലോഗ് മീറ്റിന്റെ അനുഭവങ്ങൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഓരോരുത്തരായി പിരിഞ്ഞു. വീണ്ടും ഇതു പോലുള്ള സംഗമങ്ങൾ സാധ്യമാവും എന്ന പ്രതീക്ഷയോടെ.

ഇത്തരത്തിൽ വളരെ വിജയകരമായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചതിനുള്ള മുഴുവൻ അഭിനന്ദനങ്ങളും ഹരീഷ്‌ചേട്ടന് അവകാശപ്പെട്ടതാണ്. ബ്ലോഗിൽ ഒന്നുമല്ലാത്ത എന്നെപ്പോലും എത്ര തവണയാണ് അദ്ദേഹം ഈ സംരംഭത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ വിളിച്ചത്. സ്വന്തം ആവശ്യം പോലെയാണ് അദ്ദേഹം ഓരോതവണവും ഇതിൽ പങ്കെടുക്കണം എന്നഭ്യർത്ഥിച്ചത്. അതിൽ പങ്കെടുത്തപ്പോൾ മാത്രമാണ് ഇതിനു വേണ്ടി അദ്ദേഹം നടത്തിയ ഒരുക്കങ്ങളും പ്രയത്നവും മനസ്സിലാക്കാൻ സാധിച്ചത്. സഹബ്ലോഗർമാരെ പരിചയപ്പെടാനും അവിസ്മരണീയമാ‍യ ഒരു വിനോദയാത്രയിൽ പങ്കെടുക്കാനും ഒരു അവസരം ഉണ്ടാക്കിയ ഹരീഷ്‌ചേട്ടനും അതിനുവേണ്ട മുഴുവൻ പിന്തുണയും അദ്ദേഹത്തിനു നൽകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഉള്ള നന്ദി വാകുകൾക്കതീതമാണ്.