30 May 2008

ഇതു വൈപ്പിന്‍‌ മോഡല്‍‌ സമരം

എറണാകുളം മഹാ‍നഗരത്തില്‍ നിന്നും ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ദ്വീപാണ് വൈപ്പിന്‍‌. ലോകത്തിലെത്തന്നെ ഏറ്റവും ജനസാന്ദ്രമായ ദ്വീപുകളില്‍ ഒന്നാണ് വൈപ്പിന്‍. വൈപ്പിന്‍ പലതരത്തില്‍‌ പ്രസിദ്ധിയും കുപ്പ്രസിദ്ധിയും നേടിയിട്ടുണ്ട്‌. അതില്‍ ഒന്നാണ് വൈപ്പിന്‍ വിഷമദ്യ ദുരന്തം. എന്നാല്‍‌ ഇന്നു എറണാകുളം ജില്ലയില്‍ തന്നെ വൈപ്പിന്‍‌ പ്രസിദ്ധമാവുന്നത്‌ ഇവിടെ നടക്കുന്ന കുടിവെള്ളസമരങ്ങളുടെ പേരിലാണ്. ചുറ്റും വെള്ളമാണെങ്കിലും വൈപ്പിന്‍ ദ്വീപിന്റെ തെക്കെഅറ്റത്തുള്ളവരാണ് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നതു. ഇതു ഇന്നോഇന്നലെയോ തുടങ്ങിയതല്ല. ദശാബ്ദ്ങ്ങളുടെ പഴക്കമുണ്ട്‌ ഈ പ്രശ്നത്തിന്‌. ഒരിക്കല്‍ ഒരു ഉപതെരഞ്ഞെടുപ്പുപോലും പ്രധാനവിഷയം കുടിവെള്ളത്തെ അടിസ്ഥാനമാക്കിയായിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും വെള്ളത്തെ പ്രധാന വിഷയമാക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാഗ്ദാനങ്ങളില്‍‌ ഈ ഭാഗത്തെ ജനങ്ങളുടെ വിശ്വാസംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അത്തരം ഒരു സമരത്തിനു ഇന്നു വളരെക്കാലത്തിനു ശേഷം സാക്ഷിയാവുകയും അതിന്റെ ഭാഗമായി അല്പം ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു. അതിലേക്ക്‌.

പതിവുപോലെ ബസ്സില്‍‌ ജോലിക്കായുള്ള യാത്ര തുടങ്ങി. എന്റെ വീട്ടില്‍നിന്നും ഏകദേശം 21 കിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍‌ എറണാകുളം മഹാനഗരത്തില്‍ എത്താം. യാത്രയുടെ മുക്കാല്‍ഭാഗവും കഴിഞ്ഞിരുന്നു. വൈപ്പിന്‍‌ദ്വീപിനെ എറണാകുളം മഹാനഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീപാലങ്ങള്‍ തുടങ്ങുന്നതിന് ഏകദേശം രണ്ടുകിലോമീറ്റര്‍ മുന്‍പേ ബസ്സുനിന്നു. ഞങ്ങള്‍ക്കു മുന്‍പേ പോയബസ്സുകളിലെ യാത്രക്കാ‍രില്‍ പലരും സന്തോഷത്തോടെ മടങ്ങുന്നു. എന്താകാര്യം? “ബസ്സു പോവില്ല മഷെ; വഴി തടയലാ” അയാള്‍ വളരെ സന്തോഷത്തോടെ മറുപടിപറഞ്ഞിട്ട്‌ നടന്നുപോയി. ബന്ദും ഹര്‍‌ത്താലും എല്ലാം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ വൈപ്പിന്‍‌കാരും ഒട്ടും പിന്നിലല്ല. എന്നാല്‍ ചിലര്‍‌ ഇന്നുകാലത്തു കണികണ്ടവരെ പ്രാകിക്കോണ്ടു നടക്കുന്നുണ്ടായിരുന്നു. “ഈ ആഴ്ചയില്‍ ഇതു രണ്ടാമത്തെ സമരമാണ് (ആദ്യത്തേതു തന്റെ വാഹനത്തിനു (സ്വകാര്യ വാഹനം. ഔദ്യോഗീക വഹനത്തിനല്ല) “സൈഡ്” തരാതിരുന്ന സ്വകാര്യബസ്സ്‌ ഡ്രൈവറെ മര്‍‌ദ്ദിച്ച എറണാകുളം ട്രാഫിക് സബ് ഇന്‍സ്‌പെക്ടറുടെ നടപടിയില്‍‌ പ്രതിക്ഷേധിച്ചായിരുന്നു) ഇങ്ങനെപോയാ‍ല്‍ അധികകാലം ജോലിക്കന്നും പറഞ്ഞ്‌ പോകേണ്ടിവരില്ല.” കുറച്ചുപേര്‍‌ എന്താകാര്യം എന്നറിയാനായി മുന്നോട്ടുനടന്നു. എന്തായാലും ഇത്രയും ആയി. ഇനി എന്താണെന്നറിഞ്ഞിട്ടാവം ബാക്കി എന്നു ഞാനും കരുതി. ബസ്സില്‍‌ നിന്നും ഇറങ്ങി മുന്നോട്ടുനടന്നു. ഇടക്കുകണ്ട ഒരാളൊടു ഞാന്‍‌ ചൊദിച്ചു “എന്താ ചേട്ട പ്രശ്നം?” (അധികം മുന്നോട്ടുപോയാല്‍ അടികിട്ടില്ലന്ന്‌ ഉറപ്പാക്കനാണ് ചോദിച്ചത്‌) “വേറെ ഒന്നും ഇല്ല. കുടിവേള്ളം ആണ് വിഷയം”

വൈപ്പിന്‍‌കരയില്‍ ഇപ്പോള്‍ നടക്കുന്ന കുടിവെള്ള സമരങ്ങള്‍ക്കു ഒരു പ്രത്യേകതയുണ്ട്‌. ഇതുനയിക്കുന്നതു വലിയ രാഷ്‌ട്രീയക്കാരോ ജനപ്രതിനിധികളോ അല്ല. അല്ലെങ്കില്‍ത്തന്നെ ഇത്തരം ചെറിയവിഷയങ്ങള്‍ക്കു അവര്‍‌ക്കെവിടെ സമയം. അവര്‍ സ്മാര്‍ട്ടുസീറ്റിക്കും, വല്ലാര്‍പാടം കണ്ടയിനെര്‍‌ ടെര്‍മിനലിനും, പുതുവൈപ്പിലെ എല്‍ എന്‍ ജി ടെര്‍മിനലിനും എല്ലാം ഓടിനടക്കുകയല്ലെ. കേരളത്തിന്റെ മറ്റു സ്ഥലങ്ങലില്‍ പോവുമ്പോള്‍ ഭരണനേട്ടങ്ങളുടെ പട്ടികയില്‍ ഇതൊക്കെ പറഞ്ഞാലല്ലെ നാലു വോട്ടു അടുത്തതവണ പെട്ടിയിലാക്കാന്‍ കഴിയൂ. അടിസ്ഥാനപരമായ കുടിവെള്ളം പൊലുള്ള ആവശ്യങ്ങള്‍ ആരോര്‍ക്കാന്‍. ഇതു അമ്മമാരും കുഞ്ഞുങ്ങളും നടത്തുന്ന സമരമാണ്. ഇവിടെ നേതാക്കള്‍ ഇല്ല. കുടിവെള്ളം ഇല്ലാത്തതിന്റെ ദു:ഖം അനുഭവിക്കുന്ന കുറേ മനുഷ്യര്‍ മാത്രം. കഴിഞ്ഞഏതാനും ആഴ്ചകളായി അവര്‍ പല സര്‍ക്കര്‍ ആഫീസുകളും കയറിയിറങ്ങുന്നു. ഇന്നലെ കേരള വാട്ടര്‍ അഥോറിട്ടിയിലെ ചില ഉദ്യോഗസ്ഥര്‍ വന്നു സന്ദര്‍ശിച്ചു മടങ്ങി. അതിന്റെ തീരുമാനം വരുന്നതുവരെ വെള്ളമില്ലാതെ ജീവിക്കാന്‍ പറ്റുമോ. അവസാനം ഗത്യന്തരമില്ലാതെ അവര്‍ തങ്ങളുടെ അവസാനത്തെ ആയുധം ഇന്നു പ്രയോഗിച്ചു. തങ്ങളുടെ വീടു അടച്ചുപൂട്ടി കുട്ടികളേയും കൊണ്ട്‌ റോഡില്‍‌കുത്തിയിരുപ്പു സമരം തുടങ്ങി. മുന്‍‌കൂട്ടി ഒരു അറിയിപ്പും ഇല്ലാതെ തുടങ്ങിയ സമരം,അതും ഏറ്റവും അധികം ആളുകള്‍ ജോലിക്കു പോവുന്ന സമയത്ത്‌. സംസ്ഥാനത്തെ തിരക്കേറിയ പാതകളില്‍ ഒന്നായ വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാത ശെരിക്കും സ്തംഭിച്ചു. സാധരണ ഇത്തരം സമരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. വാഹനങ്ങളെ മാത്രമല്ല കാല്‍‌നടയാത്രക്കരെപ്പോലും കടന്നുപോവാന്‍ സമരക്കാര്‍ അനുവദിക്കാറില്ല. അതുകോണ്ടുതന്നെ ജോലികുപോവാന്‍ സാധിക്കും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും എനിക്കും ഉണ്ടായിരുന്നില്ല. വഴിനിറഞ്ഞു കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഞാന്‍ സമരക്കാരുടെ അടുത്തെത്തി.

അവിടെ റോഡുപരോധിച്ചുകോണ്ടു കുത്തിയിരിക്കുന്ന കുറച്ചു സ്ത്രീകളും കുട്ടികളും. അവരുടെ നടുവിലായി രണ്ടുപോലീസുകാരും. വലിയ മുദ്രാവാക്യം വിളികളോ സംഘര്‍ഷാത്മകമായ സ്ഥിതിവിശേഷമോ ഇല്ല. പോലീസുകാരില്‍ ഒരാള്‍ തന്റെ മൊബൈല്‍കാമറയില്‍ രംഗങ്ങള്‍ പകര്‍ത്തുന്നു. അവര്‍ തങ്ങളേക്കാള്‍ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരെ പ്രതീക്ഷിച്ചിരിക്കുകയണെന്നു തോന്നി. ഇത്തരം രംഗങ്ങള്‍ ശാന്തമാക്കാന്‍ ജനപ്രതിനിധികള്‍ തനിച്ചു വരാറില്ല. അതിനു കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പേനടന്ന ഒരു സംഭവമാണെന്നു തോന്നുന്നു. അന്നു ജനപ്രതിനിധിയായിരുന്ന ശ്രീ എം. എ, കുട്ടപ്പന്‍ ബനാര്‍ജിറോഡ്‌ ഉപരോധിച്ച വീട്ടമ്മമാരെ സമാധാനിപ്പിക്കാന്‍ ചെന്നതാണ്. ഒടുവില്‍ രണ്ടുമണിക്കൂര്‍‌നേരം അദ്ദേഹത്തിനും ആ ഉപരോധസമരത്തില്‍ നട്ടുച്ചയിലെ പൊരിവെയിലില്‍ ഇരിക്കേണ്ടിവന്നു. ഇത്തരം സമരങ്ങള്‍ സാധരണയായി സമാധാനപരമായിത്തന്നെ തീരാറുണ്ട്‌. മണിക്കൂറുകള്‍ നീളുന്ന ഉപരോധത്തിനൊടുവില്‍ റവന്യൂ അധികാരികള്‍ ടാങ്കര്‍‌ലോറിയില്‍ വെള്ളം എത്തിക്കാം എന്ന ഉറപ്പുനല്‍കുന്നതോടെ സമരം തീരും. പിന്നെ കുറെക്കാ‍ലത്തെക്കു ടാങ്കര്‍‌ലോറിയില്‍ വെള്ളം എത്തും. അപ്പോഴും വീട്ടമ്മമാരുടെ ദുരിതത്തിനു കുറവില്ല. ടാങ്കര്‍ വരുന്നതും‌നോക്കി റോഡില്‍ നില്‍ക്കണം. എന്നാലും വെള്ളം കിട്ടുമെന്ന ആശ്വാസം ഉണ്ടവര്‍ക്ക്‌. കുറച്ചുനാ‍ള്‍ കഴിയുമ്പോള്‍; സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട പണം കിട്ടാതെവരുമ്പോള്‍ ടാങ്കര്‍ ഉടമകള്‍ സേവനം നിറുത്തും. അപ്പോള്‍ വീണ്ടും ഇതുപോലുള്ള സമരങ്ങള്‍ ആവര്‍ത്തുക്കും.

ഞങ്ങള്‍ വൈപ്പിന്‍‌കാര്‍ക്കു ഇത്തരം സമരങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴീഞ്ഞു. സഹജീവികളുടെ ഈ ദുരിതങ്ങള്‍ വളരെ സഹാനുഭൂതിയോടെയാണ്‌ പലപ്പോഴും ഞങ്ങള്‍ കാണുന്നതു. എന്നാല്‍ ഇത്തരം സമരങ്ങള്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങളും ചെറുതല്ല. വൈപ്പിന്‍ കരയിലെ നല്ലൊരുശതമാനം ജനങ്ങളും നിത്യകൂലിക്കു പണി‌എടുക്കുന്നവരാണ്. കല്ലാശാരിമാരയും, എറണാകുളത്തെ കടകളിലും, മറ്റും. ദിനം‌പ്രതി ചെറൂതും വലുതുമയ കാര്യങ്ങള്‍ക്ക്‍ റോഡുപരോധിച്ചും മറ്റും നടത്തുന്ന ഇത്തരം സമരങ്ങള്‍ വൈപ്പിനില്‍‌നിന്നും ജോലിക്കപേക്ഷിക്കുന്നവരെ നിയമിക്കുന്നതില്‍ നിന്നു പലസ്ഥാപനങ്ങളേയും പിന്തിരിപ്പിക്കുന്നു. ഇന്നു വൈപ്പിന്‍ - പള്ളിപ്പുറം പാത പഴയപോലെ വൈപ്പിന്‍‌കാരുടേ മാത്രം യാത്ര‌ഉപാധിയല്ല. പറവൂരില്‍നിന്നും, കൊടുങ്ങല്ലൂരില്‍നിന്നും എല്ലാം നിരവധി ആളുകളും വാഹനങ്ങളും ഇതിലേ കടന്നുപോവുന്നു. അവരില്‍ ചിലരും, വൈപ്പിന്‍‌കരയിലേത്തന്നെ ചില ആളുകളും തികഞ്ഞ അമര്‍‌ഷത്തോടെയാണ് ഇത്തരം സമയങ്ങളില്‍ പ്രതികരിക്കുന്നതു. ചിലസമയങ്ങളില്‍ ഇത് ക്രമസമാധന പ്രശ്നങ്ങള്‍ക്കും വഴിവെച്ചേക്കാം. വളരെനാ‍ളുകളായി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന വൈപ്പിന്‍ വീണ്ടും കുടിവെള്ളത്തിന്റെ പേരില്‍ സമരമുഖത്തേക്കു നീങ്ങുകയാണ്‌.

തുടര്‍ച്ചയായി ഇത്തരം സമരങ്ങള്‍ ഉണ്ടാവുമ്പോള്‍ അതു വൈപ്പിനിലെ ജനങ്ങളെ രണ്ടുചേരിയായി തിരിക്കാറുണ്ട്‌. തെക്കെ ഭാഗത്തുള്ളവര്‍ കുടിവെള്ളത്തിനു വേണ്ടി തുടര്‍ച്ചയായി റോഡ്‌ഉപരോധിക്കുമ്പോള്‍ അപൂര്‍വമായെങ്കിലും ഇതില്‍ പ്രതിക്ഷേധിച്ചു വടക്കു വശത്തുള്ളവര്‍ കുടിവെള്ളവുമായിപ്പോവുന്ന ടാങ്കര്‍‌ലോറികള്‍ തടഞ്ഞിട്ടുണ്ട്‌. അത്തരം സമരമാര്‍‌ഗ്ഗങ്ങിളിലേക്കു ഈ സമരം നീങ്ങില്ലെന്നു പ്രത്യാശിക്കാം. എകദേശം ഒരു കിലോമീറ്റര്‍ കൂടി ഞാന്‍ മുന്നോട്ടു നടന്നു “ഗോശ്രീ“ പാലങ്ങളുടെ സമീപം എത്തി. അപ്പോള്‍ എറണാകുളത്തിനിന്നും വന്ന ബസ്സുകള്‍ ആളുകളെ അവിടെ ഇറക്കി തിരിച്ചു എറണാകുളത്തേക്കു പോവാന്‍ തുടങ്ങിയിരുന്നു. അതില്‍ ഒന്നില്‍‌ക്കയറി ഞാനും ഓഫീസിലേക്കുള്ള യാത്ര തുടര്‍ന്നു.

അനുബന്ധം: തുടര്‍ച്ചയായി വരുന്ന സര്‍ക്കാരുകള്‍ വൈപ്പിനിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനയി ഒന്നും ചെയ്യുന്നില്ല എന്നു ഞാന്‍ പറയുന്നില്ല. പല പദ്ധതികളും ഇതിനോടകം ആവിഷ്കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്‌. എന്നാല്‍ അവയൊന്നും ഉദ്ദേശിച്ച ഫലം കാണുന്നില്ല എന്നതാണ് വാസ്തവം. പൈപ്പ്‌ലൈനില്‍ ചെറിയ ഹാന്‍ഡ്‌പമ്പുകള്‍ ഘടിപ്പിച്ചു വെള്ളം പമ്പ്‌‌ചെയ്‌തെടുക്കുന്ന കാഴ്ച ഇന്നും വൈപ്പിനിലെ വഴിയോരങ്ങളില്‍ കാണാം. ദശാബ്ദങ്ങളായി ഇവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിനു ഒരു അറുതിയുണ്ടാവും എന്ന ശുഭപ്രതീക്ഷയോടെ..........

25 May 2008

ഇതു സമരാഭാസം

കപടസ്വാമിമാരും അവര്‍‌ക്കെതിരെ ചില രാഷ്‌ട്രീയപ്രസ്ഥാനങ്ങളും സ്വീകരിക്കുന്ന നടപടികളാണ് ഈ പോസ്റ്റിനു അടിസ്ഥാനം. കപടസ്വാമിമാരും, ജനങ്ങളുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന വ്യക്തികളും തീര്‍‌ച്ചയായും പ്രതിക്ഷേധം അര്‍‌‌ഹിക്കുന്നു എന്നതില്‍ എനിക്കു എതിരഭിപ്രായം ഇല്ല. എന്നാല്‍ ചില രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍‌ സ്വീകരിക്കുന്ന പ്രതിക്ഷേധനടപടികള്‍ ഒരു ജനാധിപത്യ സമൂഹത്തിനു ഒട്ടും ചേര്‍‌ന്നതല്ല. പ്രതിക്ഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഇത്തരം പല ആശ്രമങ്ങളിലേക്കും അതുപോലുള്ള സ്ഥാപനങ്ങളുടെ കാര്യാലയങ്ങളിലേക്കും ജാഥകള്‍ സംഘടിപ്പിക്കുകയും, അത്തരത്തിലുള്ള പല സ്ഥാപനങ്ങളും അടിച്ചു തകര്‍‌ക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കുന്നതു. ഇന്നു കേരളത്തില്‍ പൊതുവെ കാണുന്ന നശീകരണത്തില്‍ ഊന്നിയുള്ള ഇത്തരം സമരപരിപാടികള്‍ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കുവാന്‍ പാടുള്ളതല്ല. സമരത്തിന്റെ മറവില്‍ ഇത്തരം നശീകരണങ്ങള്‍‌ ചെയ്യുന്നവരെ വളരെ ലാഘവത്തോടെയാണു പോലീസ് കൈകാര്യം ചെയ്യുന്നതു. നശീകരണപ്രവര്‍ത്തനം നടക്കുമ്പോള്‍ കാഴ്ചക്കാരെപ്പോലെയാണു പോലീസ്` പ്രവര്‍ത്തിച്ചുവരുന്നതും. കൊക്കോകോള വിരുദ്ധ സമരത്തിലും, കുത്തകകള്‍ക്കു എതിരായ സമരം എന്ന പേരില്‍ റിലയന്‍സ്, സ്‌പെന്‍‌സേഴ്സ്‌, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളിലും നടന്നതു ഇത്തരം നശീകരണ സമരങ്ങളാണ്. സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും സംരക്ഷണം നല്‍കേണ്ട സ്‌റ്റേറ്റ്‌ ഇക്കാര്യത്തില്‍ നിസ്സംഗമായി നില്‍ക്കുന്നതു അതിന്റെ പരാജയത്തെയാണു കാണിക്കുന്നതു. ഭരണപക്ഷത്തുള്ള പാ‍ര്‍ട്ടികളുടെ യുവജനസംഘടനകളും ഇത്തരം സമരത്തിനു നേതൃത്വം നല്‍കുന്നു. സമരത്തിന്റെ മറവില്‍ നശീകരണങ്ങളില്‍ ഏര്‍‌പ്പെടുന്നവരെ സാമൂഹ്യവിരുദ്ധരായി വേണം പരിഗണിക്കേണ്ടത്‌. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.

4 May 2008

ബാഘ്ബന്‍ - എന്നെ ആകര്‍ഷിച്ച ഒരു ചിത്രം

വളരെ അധികം സിനിമകള്‍ കാണുന്ന വ്യക്തി അല്ല ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടിയാല്‍ നാലു സിനിമ. അങ്ങനെ കണ്ട സിനിമകളില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ച ഒരു ചിത്രമാണു ബാഘ്‌ബന്‍. അമിതാഭ്, ഹേമമാലിനി, പരേഷ് റാവല്‍ എന്നിങ്ങനെ പ്രഗത്ഭരായ അഭിനേതാക്കളുടെ പ്രകടനം മാത്രമല്ല അതിനു കാരണം. ചിത്രത്തിന്റെ ഇതിവൃത്തവും എന്നെ വല്ലതെ സ്വാധീനിച്ചു. ഇന്നത്തെ കാലഘട്ടത്തിന്റെ കൂടി കഥയാണു ബാഘബന്‍. ചിത്രത്തിലെ പലരംഗങ്ങളും കണ്ണുകളെ ഈറനണിയിക്കുന്നവയാണു. ചിത്രത്തിന്റെ അവസാനം അമിതാഭ് അവതരിപ്പിക്കുന്ന ഈ പ്രസംഗം മാത്രം മതി അദ്ദേഹത്തിന്റെ അഭിനവപാടവം മനസ്സിലാക്കന്‍. ഓരോ തവണ ഈ രംഗം കാണുമ്പോഴും എന്റെ കണ്ണുകള്‍ നിറയാറുണ്ടു. ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ടു ഏകദേശം മൂന്നു വര്‍ഷം കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു.



മലയാളത്തില്‍ ഇത്തരം കഥാരംഗങ്ങള്‍ മുന്‍‌കാല സിനിമകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നു ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ മലയാളസിനിമയില്‍ അപൂര്‍വം ആണു. വീണ്ടും ഇത്തരം സിനിമകള്‍ നമുക്കു മലയാളത്തില്‍ ഉണ്ടാവും എന്നു തന്നെ കരുതാം.